തിരുവനന്തപുരം : സംസ്‌ഥാനത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ ആവശ്യം പ്രായോഗികമല്ലെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വച്ചത്. നിലവിൽ ഇല്ലാത്ത ഒഴിവുകളിലേക്കാണ് ആളെ നിയമിക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ ഇപ്പോൾ രൂക്ഷമായ തൊഴിലില്ലായ്‌മക്ക് കാരണക്കാർ കോൺഗ്രസ് ആണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
അതേസമയം തന്നെ സെക്രട്ടേറിയറ്റിന് മുൻപിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം കൂടുതൽ ശക്‌തമാകുകയാണ്. അസാധാരണ സമരനീക്കവുമായാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ ഉദ്യോഗാർഥികളെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ഉദ്യോഗാർഥികൾ വ്യക്‌തമാക്കുന്നത്.
കൂടാതെ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചില്ല. തസ്‌തിക നീട്ടുന്നതോ ലിസ്‌റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും മന്ത്രിസഭാ യോഗം എടുത്തില്ല. അതേസമയം തന്നെ വിവിധ വകുപ്പുകളിൽ 10 വർഷം പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നൽകി. എന്നാൽ സ്‌ഥിരപ്പെടുത്തുന്ന തസ്‌തികകൾ പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ നിലവിലുളള റാങ്ക് ലിസ്‌റ്റുകളില്‍ നിയമനം നല്‍കാനുളള ഒഴിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നൽകി.
Read also : സ്‌റ്റേഡിയം പരിപാലനത്തിൽ നിന്ന് പിൻമാറി കെസിഎ; കേരളത്തിന് ലോകകപ്പ് വേദി നഷ്‌ടമായേക്കും