അമൃത്‌സർ: പഞ്ചാബില്‍ ഈ മാസം 16ന് സത്യപ്രതിജ്‌ഞ ചെയ്യുക നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രം. 16 മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലേക്കുള്ള 10 മന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. ഹർപാൽ സിംഗ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്. പഞ്ചാബ് തിരഞ്ഞെടുപ്പിൽ വമ്പന്‍ വിജയം നേടിയതിന്റെ ഭാഗമായുള്ള എഎപിയുടെ വിജയറാലി അമൃത്‌സറില്‍ നടക്കുകയാണ്. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിലെത്തിയ അരവിന്ദ് കെജ്‌രിവാൾ ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടെ, പഞ്ചാബിൽ 122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുൻ മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ചരൺജിത് സിംഗ് ചന്നിയുടെയും നിർദ്ദേശപ്രകാരം സുരക്ഷ നൽകിയ ബാദൽ കുടുംബം ഒഴികെയുള്ള മറ്റെല്ലാ കോൺഗ്രസ്, അകാലിദൾ നേതാക്കളുടെയും സുരക്ഷയാണ് ശനിയാഴ്‌ച മൻ പുറപ്പെടുവിച്ച ഉത്തരവിൽ നീക്കിയിരിക്കുന്നത്.
Most Read: കോൺഗ്രസിനെ തകര്‍ക്കുന്നത് അധികാരത്തോടുള്ള ചിലരുടെ ദുരാര്‍ത്തി; ടി പത്‌മനാഭന്‍