ചണ്ഡീഗഢ്: അഴിമതി ആരോപണത്തെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ളയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അഴിമതി ആരോപണത്തിൽ വിജയ് സിംഗ്ളക്ക് എതിരെ ശക്‌തമായ തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്‌തതിന് തൊട്ടുപിന്നാലെ പഞ്ചാബ് പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം വിജയ് സിംഗ്ളയെ അറസ്‌റ്റ് ചെയ്‌തു. മന്ത്രിക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് സഹപ്രവർത്തകനെതിരെ ഇത്തരത്തിൽ കർശന നടപടി സ്വീകരിക്കുന്നത്.
നേരത്തെ, ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 2015ൽ തന്റെ മന്ത്രിമാരിൽ ഒരാളെ അഴിമതി ആരോപണത്തിൽ പുറത്താക്കിയിരുന്നു. ടെൻഡറുകളിൽ ആരോഗ്യമന്ത്രി വിജയ് സിംഗ്ള ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
“ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ല,”- മൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. “ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങൾ എഎപി സർക്കാരിന് വോട്ട് ചെയ്‌തത്, നമ്മൾ അതിനനുസരിച്ച് ജീവിക്കണം. ഭാരത മാതാവിന് അരവിന്ദ് കെജ്‌രിവാളിനെ പോലൊരു മകനും ഭഗവന്ത് മന്നിനെ പോലെ ഒരു സൈനികനും ഉള്ളിടത്തോളം കാലം അഴിമതിക്കെതിരായ മഹത്തായ യുദ്ധം തുടരും,”- അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് സിംഗ്ള തെറ്റുകൾ സമ്മതിച്ചതായും ഭഗവന്ത് മൻ അവകാശപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് വലിയ തീരുമാനമെടുത്തതെന്ന് പാർട്ടി അറിയിച്ചു. ഈ തീരുമാനമെടുത്ത ഭഗവന്ത് മന്നെ കെജ്‌രിവാൾ പ്രശംസിച്ചു. “ഭഗവന്ത് നിന്നെയോർത്ത് അഭിമാനിക്കുന്നു. നിന്റെ പ്രവൃത്തി എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഇന്ന് രാജ്യം മുഴുവൻ എഎപിയിൽ അഭിമാനം കൊള്ളുന്നു,”- കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
Proud of you Bhagwant. Ur action has brought tears to my eyes.
Whole nation today feels proud of AAP https://t.co/glg6LxXqgs
— Arvind Kejriwal (@ArvindKejriwal) May 24, 2022
Most Read: മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺ കുമാർ; ജില്ലാ ജയിലിലേക്ക് മാറ്റി