കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത് ജസ്‌റ്റിസ് കെമാൽ പാഷ. ശരിയായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ജുഡീഷ്യല്‍ ഓഫീസർക്കെതിരെ അസ്‌ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ട്രയല്‍ മുന്നോട്ട് കൊണ്ടു പോകുകയാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടതെന്നും കെമാൽ പാഷ സ്വകാര്യ ഓൺലൈൻ പോർട്ടലിനോട് പറഞ്ഞു.
ഇര പൊട്ടിക്കരഞ്ഞിട്ടും കോടതി ഇടപെട്ടില്ല എന്നാണ് വിചാരണ കോടതിക്കെതിരായ ഒരു ആരോപണം. കോടതികളിൽ പൊട്ടിക്കരയുന്നത് ഒരു പുതിയ കാര്യമല്ല, ആ കുട്ടിക്കുണ്ടായ ദുരനുഭവം അത്ര വലിയതാണ്. സങ്കടകരമായ കാര്യമാണ്, അത്ര വലിയ ദ്രോഹവുമാണ്. ഇരക്കുണ്ടായ ദുരനുഭവത്തിൽ അങ്ങേയറ്റം സങ്കടമുള്ളയാളാണ് താൻ. പക്ഷെ, പൊട്ടിക്കരയുന്നു എന്ന് പറഞ്ഞ്, കരച്ചിൽ കണ്ട് കോടതിക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. കാരണം കോടതിയുടെ ജോലി അതല്ലെന്നും കെമാൽ പാഷ പറഞ്ഞു.
ഇത്രയധികം വക്കീലൻമാർ ക്രോസ് വിസ്‌താര സമയത്ത് ഇരുന്നത്, അത്രയധികം പ്രതികൾ ഉള്ളതിനാലാണ്. ക്രോസ് എക്‌സാമിൻ ചെയ്യുമ്പോൾ സ്വാഭാവികമായും കുറേ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. അത് പ്രതികളുടെ അവകാശമാണ്. നമ്മളുടെ നീതിന്യായ വ്യവസ്‌ഥയിലുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ബിനീഷ് കോടിയേരിയെ പുറത്താക്കണം; എഎംഎംഎ യോഗത്തില്‍ അംഗങ്ങള്‍
ആക്രമണത്തിന് ഇരയായ നടിയും പ്രോസിക്യൂഷനും കടുത്ത ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്‌തംഭിക്കുന്ന അവസ്‌ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. വിചാരണക്കിടയില്‍ പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും, ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു വിധ നടപടികളും എടുത്തിട്ടില്ലെന്നും ഹരജിയില്‍ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം തള്ളിയ ഹൈക്കോടതി കേസിൽ വിചാരണക്കോടതി മാറ്റില്ലെന്ന് വ്യക്‌തമാക്കി.