കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുമെന്ന് സർക്കാർ. എസ് ശ്രീജിത്ത് ഐപിഎസ് അന്വേഷണ ചുമതലയിൽ നിന്ന് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാര്‍ പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി എന്നും അറിയിച്ചു
അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എസ് ശ്രീജിത്തിന്റെ സ്‌ഥലം മാറ്റിയത് ചോദ്യം ചെയ്‌ത് സിനിമാ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ ശ്രീജിത്തിന്റെ സ്‌ഥലംമാറ്റം റദ്ദാക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്‌തമാക്കാന്‍ സംസ്‌ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നൽകിയത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. 12 വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയില്‍ പോയതിനും തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി. എന്നാല്‍ 1200 ചാറ്റുകള്‍ നശിപ്പിച്ചാലും അത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമല്ലേ തെളിവു നശിപ്പിച്ചുവെന്ന കുറ്റം നിലനിൽക്കുവെന്നും കോടതി പറഞ്ഞു.
ഏതൊക്കെ ഫോണിലെ വിവരങ്ങളാണ് നശിപ്പിച്ചത്, സാക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങളാണോ പ്രതി നശിപ്പിച്ചത്, എങ്കില്‍ മാത്രമേ പ്രതി സാക്ഷികളെ സ്വാധീനിച്ചുവെന്ന് മനസിലാക്കാന്‍ കഴിയുവെന്നും കോടതി പറഞ്ഞു. തെളിവുകള്‍ നശിപ്പിച്ച തീയതി മാത്രമാണ് പ്രധാനം. അല്ലാതെ ആരുടെയൊക്കെ വിവരങ്ങള്‍ നശിപ്പിച്ചുവെന്നത് പ്രധാനമല്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പക്ഷേ, അത് കോടതി ഈ ഘട്ടത്തില്‍ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് ജാമ്യ വ്യവസ്‌ഥയുടെ ലംഘനമാണെന്ന മറുവാദവും പ്രോസിക്യൂഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Read also: കെഎസ്ആർടിസി: വകുപ്പ് സിപിഐഎം ഏറ്റെടുക്കണം; ഗണേഷ് കുമാര്‍