ന്യൂഡെൽഹി: അഫ്‌ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡെല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും, റഷ്യന്‍ ദേശീയ ഉപദേഷ്‌ടാവ് നിക്കോളായി പാട്രെഷേവും ഇതിനായി ഡെല്‍ഹിയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോലവുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തും.
താലിബാനെ അംഗീകരിച്ചു കൊണ്ട് മുന്നോട്ടുപോകുന്നത് ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ ഗുണകരമാകില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തുന്ന ഉദ്യോഗസ്‌ഥര്‍ അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അഫ്‌ഗാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ അഫ്‌ഗാനിലെ തങ്ങളുടെ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. മുല്ല മുഹമ്മദ് ഹസനാണ് പുതിയ പ്രധാനമന്ത്രി. മുല്ല ബരാദര്‍ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനെയും ആഭ്യന്തര മന്ത്രിയായി സിറാജുദിന്‍ ഹഖാനിയെയും നിയമിച്ചു.
യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്‌തിയാണ് മുല്ല മുഹമ്മദ് ഹസന്‍ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ.
Read Also: ‘ഞങ്ങൾക്ക് മാനസികപ്രശ്‌നമില്ല’; എംബിബിഎസ് പാഠപുസ്‌തകത്തിലെ പരാമർശങ്ങൾക്ക് എതിരെ എൽജിബിടിക്യു