കാബൂൾ: അഭയാര്‍ഥി പലായനങ്ങളുടെ ആശങ്കകൾക്കിടയിൽ അഫ്‌ഗാനിൽ അവശ്യ വസ്‌തുക്കൾക്ക് തീവില. കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനക്കെത്തിച്ച അവശ്യ വസ്‌തുക്കളുടെ വില കുതിച്ചുയരുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസവും വിമാനത്താവളത്തിലേക്ക് എത്തുന്ന അഫ്‌ഗാനികളുടെ എണ്ണം കൂടുംതോറും വെള്ളത്തിന്റേയും ഭക്ഷണത്തിന്റെയും വില കുത്തനെ ഉയരുകയാണ്.
ഒരു കുപ്പി കുടിവെള്ളത്തിന് കച്ചവടക്കാര്‍ 40 ഡോളര്‍ (ഏകദേശം 3000 രൂപ), ഒരു പ്ളേറ്റ് ചോറിന് 100 ഡോളര്‍ (7400 രൂപ) വരേയുമാണ് ഈടാക്കുന്നതെന്ന് പരാതിപ്പെടുന്ന അഫ്‌ഗാനിയുടെ വീഡിയോ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. അഫ്‌ഗാന്‍ കറന്‍സിക്ക് പകരം ഡോളര്‍ തന്നെയാണ് കച്ചവടക്കാര്‍ ആവശ്യപ്പെടുന്നതെന്നും ഫസല്‍ റഹ്‌മാന്‍ എന്ന അഫ്‌ഗാനി പറയുന്നു. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് ഫസല്‍ റഹ്‌മാന്‍ പറയുന്നത്.
ഇരട്ട സഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ രാജ്യങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് യുകെയും സ്‌പെയിനും ഇതിനകം പറഞ്ഞിട്ടുണ്ടെങ്കിലും അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇനിയും നൂറുകണക്കിന് അമേരിക്കക്കാരെ ഒഴിപ്പിക്കാനുണ്ട്.
താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ആയിരക്കണക്കിന് അഫ്‌ഗാനികള്‍ ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തില്‍ കാത്തു നില്‍ക്കുയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിമാനത്താവളത്തിന് അകത്തേക്ക് കയറാനായി പുറത്തെ ചെളിയിലും വെള്ളത്തിലും കാത്തുനില്‍ക്കുന്ന അഭയാര്‍ഥികളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
Must Read: കരുതല്‍ വീട്ടില്‍നിന്ന്; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ