രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാർഥികൾ എത്തി. തലൈമാന്നാറില്‍ നിന്നും രാമേശ്വരം ധനുഷ്‌കോടി തീരത്താണ് അഭയാർഥികൾ എത്തിയത്. രണ്ട് വയസുകാരനും, പെൺകുട്ടിയും അടങ്ങുന്ന നാലംഗ കുടുംബമാണ് സ്‌പീഡ് ബോട്ടിൽ യാത്ര ചെയ്‌ത് ഇന്ത്യൻ തീരത്തെത്തിയത്.
ജാഫ്‌ന സ്വദേശികളായ ആന്റണിയും കുടുംബവുമാണ് ഇന്ത്യയിലെത്തിയത്. ശ്രീലങ്കയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും, പട്ടിണി സഹിക്കാൻ പറ്റാതെയാണ് ഇന്ത്യയിലെത്തിയതെന്നും നാലംഗ കുടുംബത്തിലെ മുതിർന്നയാൾ വ്യക്‌തമാക്കി. രാജ്യത്തെങ്ങും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലും, ഇന്ധന ക്ഷാമം ഉള്‍പ്പടെയുള്ള കാരണങ്ങളാലും ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മൽസ്യ തൊഴിലാളിയായ ഇയാൾ വ്യക്‌തമാക്കി.
മൽസ്യബന്ധനം പ്രതിസന്ധിയിലായതോടെ മറ്റ് ജോലികള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ കറന്റുള്‍പ്പടെ ഇല്ലാത്ത അവസ്‌ഥയായതിനാല്‍ ജീവിതം പ്രതിസന്ധിയിലാവുകയും നാട് വിടാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് നാലംഗ കുടുംബം തമിഴ്‌നാട് തീരത്തെത്തിയത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തീരദേശ പോലീസ് കുടുംബത്തെ കസ്‌റ്റഡിലെടുത്ത് തീരത്തേത്ത് എത്തിക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ക്യാംപിലേക്ക് മാറ്റും.
Read also: ചരിത്രം തിരുത്തി യുഎസ്; സുപ്രീം കോടതി ജഡ്‌ജിയായി കറുത്ത വംശജ