തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നും, കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും ഇതിനായി പൂട്ടിയ ഷാപ്പുകൾ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം.
വിദേശമദ്യ ഷോപ്പുകൾ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ലെന്നും കെപി രാജേന്ദ്രൻ പറഞ്ഞു. ‘സംസ്‌ഥാനത്ത് അടച്ചുപൂട്ടിയ 2500 ഓളം കള്ള് ഷാപ്പുകൾ തുറക്കണം. ജനങ്ങളെ മദ്യത്തിന്റെ ആസക്‌തിയിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന നയത്തിന് ഒട്ടും ചേർന്നതല്ല’, എഐടിയുസി പ്രതികരിച്ചു. സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്ന എഐടിയുസി നിലപാടിനെ ബിനോയ് വിശ്വം എംപിയും പിന്തുണച്ചു.
അതേസമയം, കേരളത്തിൽ വ്യാപകമായി മദ്യശാലകൾ തുറക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മദ്യനയത്തിനെതിരെ യാതൊരു കൂടിയാലോചനകളും ചർച്ചകളും നടന്നിട്ടില്ല. തുടർ ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് സർക്കാരിനെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സംസ്‌ഥാനത്ത് കാർഷികോൽപ്പന്നങ്ങളിൽ നിന്ന് മദ്യം ഉൽപ്പാദിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാർഷികോൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനുമാണ് ഉൽപ്പാദിപ്പിക്കുക. കപ്പയിൽ നിന്ന് മദ്യം ഉൽപ്പാദിപ്പിക്കാനാകുമോ എന്നത് പരീക്ഷണാടിസ്‌ഥാനത്തിൽ നടത്തും. കേരളത്തിൽ നിലവിലുള്ള വൈനറികളിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം സ്വകാര്യ സംരംഭകർക്കും ലൈസൻസ് അനുവദിക്കും. ഐടി പാർക്കുകളിൽ പമ്പുകൾ തുടങ്ങാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും കമ്പനികളുടെ സൗകര്യപ്രദമായ സമയം കണക്കിലെടുത്ത് റസ്‌റ്റോറന്റുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം.
Most Read: ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ