വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ നടത്തിവരികയാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. കാട്ടാന തനിയെ കാട്ടിലേക്ക് പോയില്ലെങ്കിൽ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ മയക്കുവെടി വെയ്‌ക്കുക അത്ര എളുപ്പമല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
കാട്ടാന ഇറങ്ങിയതിന് ശേഷം വളരെ ജാഗ്രതയോടെയാണ് വനംവകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും പ്രവർത്തിച്ചു വരുന്നത്. മയക്കുവെടി വെക്കേണ്ട ഘട്ടം വന്നാൽ അതിനുള്ള അനുവാദം നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്. കർണാടക വനത്തിൽ നിന്നാണ് ആന ഇറങ്ങിയതെന്നാണ് സൂചന. വയനാട് കളക്‌ടർ കർണാടകയിലെ ജില്ലാ കളക്‌ടറുമായി ബന്ധപ്പെട്ടു അവരുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മാനന്തവാടി നഗരത്തിന് അടുത്താണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചത്. വലിയ തോതിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്‌ഥലവും വാണിജ്യമേഖലയുമാണ് ഇത്. അവിടെ നിന്നും കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കുക എന്നത് സാഹസികമായ ജോലിയാണ്. ജനവാസ മേഖലയായതിനാൽ മയക്കുവെടി വെക്കുന്നത് അത്യന്തം അപകടവുമാണ്.
നിലവിൽ മാനന്തവാടി മേഖലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ എത്തിയ കുട്ടികൾ ക്‌ളാസിൽ തന്നെ തുടരാനും, സ്‌കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണ് മാനന്തവാടി ടൗണിലെ കണിയാരത്ത് ആദ്യം കണ്ടത്. പിന്നീട് പായോട് വഴി നീങ്ങിയ ആന സബ് ട്രഷറിക്ക് മുന്നിലൂടെ നടന്നു. രാവിലെ എട്ടുമണിയോടെ ആന മാനന്തവാടി ടൗണിന് സമീപത്തെത്തി. ഒമ്പതോടെ താഴെയങ്ങാടിക്ക് സമീപത്തുള്ള വയലിൽ നിലയുറപ്പിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാനന്തവാടി ടൗണിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. ആളുകൾ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയോ ആനയെ പ്രകോപിപ്പിക്കുകയോ ചെയ്‌താൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകി.
Most Read| വിസാ ഫീസുകൾ കുത്തനെ ഉയർത്തി യുഎസ്; ഇന്ത്യക്കാർക്ക് തിരിച്ചടി