ചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വീണ്ടും തമിഴ്നാട്ടിലെത്തുന്നു. തുഗ്‌ളക് എന്ന മാസിക സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ജനുവരി 13ആം തീയതിയോടെ അമിത്ഷാ തമിഴ്നാട്ടിലെത്തും. ഇതോടെ ഷായുടെ നേരത്തെയുള്ള വരവില്‍ നടക്കാതെ പോയ രജനികാന്തുമായുള്ള കൂടിക്കാഴ്‌ച ഇത്തവണ ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്‌ഥാനത്തെ ബിജെപി അധികൃതരുടെ ഭാഗത്ത് നിന്നും ആരംഭിച്ചു കഴിഞ്ഞു.
ആത്‌മീയ രാഷ്‌ട്രീയം എന്ന ആശയത്തിന്റെ പശ്‌ചാത്തലത്തില്‍ രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനുള്ള രജനികാന്തിന്റെ നീക്കത്തെ ബിജെപി തുടക്കം മുതല്‍ തന്നെ പ്രോൽസാഹിപ്പിച്ചിരുന്നു. രജനികാന്തുമായി സഖ്യമുണ്ടാക്കി തമിഴ്നാട്ടില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണ തമിഴ്നാട്ടിലെത്തിയ അമിത്ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്താനുള്ള ശ്രമം നടത്തിയെങ്കിലും അന്ന് നടന്നിരുന്നില്ല.
നിലവില്‍ കൂടിക്കാഴ്‌ച നടത്താനുള്ള സമയം ആവശ്യപ്പെട്ടുകൊണ്ട് രജനികാന്തിന്റെ ഓഫീസിനെ സംസ്‌ഥാന ബിജെപി നേതാക്കള്‍ സമീപിച്ചതായാണ് ലഭിക്കുന്ന വിവരം. രജനികാന്ത് പുതിയ പാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനത്തിലെത്തി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നില്ലെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നത്. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
Read also : ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഛോട്ടാരാജനും കൂട്ടാളികൾക്കും രണ്ട് വർഷം തടവ്