തിരുവമ്പാടി: ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിന് പരിസ്‌ഥിതി അനുമതി ആവശ്യമില്ലെന്ന് ലിന്റോ ജോസഫ് എംഎൽഎ. പദ്ധതിയുടെ പരിസ്‌ഥിതി അനുമതി ലഭിക്കുന്നതിന് കൊങ്കൺ റെയിൽവേ കോർപറേഷൻ 2021 നവംബർ 16ന് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, പദ്ധതി പ്രകാരമുള്ള ഭൂമി പരിസ്‌ഥിതി ആഘാത നിർണയ പഠനപരിധിയിൽ വരുന്നതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ചേർന്ന യോഗത്തിൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന റോഡും അപ്രോച്ച് റോഡും നാഷണൽ ഹൈവേയോ സ്‌റ്റേറ്റ് ഹൈവേയോ അല്ലാത്തതിനാൽ പരിസ്‌ഥിതി ആഘാത നിർണയ പഠന പരിധിയിൽ വരുന്നതല്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്. പദ്ധതിക്കാവശ്യമായ ഏഴ് ഹെക്‌ടർ സ്വകാര്യ ഭൂമി സംബന്ധിച്ച് റവന്യൂ വിഭാഗം, കൊങ്കൺ അധികൃതർ, പൊതുമരാമത്ത് വിഭാഗം എന്നിവരുടെ സംയുക്‌ത പരിശോധന നടന്നുവരികയാണ്.
ഡിപിആർ പ്രകാരം രണ്ട് ടണലുകൾക്കും നാല് വരി അപ്രോച്ച് റോഡിനും പാലത്തിനും അടക്കം 2043.74 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇത് സർക്കാരിന്റെ പുതുക്കിയ ഭരണാനുമതിക്കായി സമർപ്പിച്ചു. നേരത്തെ പ്രാഥമിക പരിശോധനകളുടെ ഭാഗമായി 658 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഫോറസ്‌റ്റ് ക്ളിയറൻസും സർക്കാരിന്റെ പുതുക്കിയ ഭരണാനുമതിയും ലഭിച്ചാൽ ഉടൻ തന്നെ ടണൽ നിർമാണ നടപടികളിലേക്ക് കടക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു.
Most Read: ലോകായുക്‌ത ഓർഡിനൻസിന് എതിരായ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും