ജറുസലേം: ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. അൽ ആക്‌സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വക്‌താവ് അഷ്റഫ് അൽ ഖുദ്ര പ്രസ്‌താവനയിൽ അറിയിച്ചു.
ഗാസയിൽ ഇതുവരെ 9480 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതിൽ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്. ഗാസ നഗരത്തിൽ 40,000ത്തിലധികം പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. പരിക്കേറ്റ പലസ്‌തീൻകാരെ റഫ അതിർത്തിയിലൂടെ ഈജിപ്‌തിലേക്ക് അനുവദിച്ചില്ലെങ്കിൽ ഗാസയിലുള്ള വിദേശികളെ ഗാസ മുനമ്പിലൂടെ പോകാൻ അനുവദിക്കില്ലെന്ന് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഗാസയിലെ സാധാരണക്കാർക്ക് നേരെ വൻതോതിൽ ആക്രമണം നടത്തുന്ന ഇസ്രയേലിനെതിരെ ലോകത്താകമാനം പ്രതിഷേധം ഉയരുന്നുണ്ട്. ഇസ്രയേലിലെ അംബാസഡറെ തുർക്കി ശനിയാഴ്‌ച തിരിച്ചുവിളിച്ചിരുന്നു. അതേസമയം, ഹമാസുമായി ബന്ധപ്പെട്ട 12,000 സ്‌ഥലത്ത് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസിനെ പൂർണമായും ഇല്ലാതാക്കിയ ശേഷം മാത്രമേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂവെന്നും ഇസ്രയേൽ വ്യക്‌തമാക്കി.
അതിനിടെ, ഗാസയിൽ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ രംഗത്തെത്തി. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. എന്നാൽ, അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിർത്ത അമേരിക്ക, ഈ നീക്കം ഹമാസിനെ ശക്‌തമാക്കാൻ സഹായിക്കുമെന്ന് പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിർത്തൽ അജണ്ടയിൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
വെടിനിർത്തൽ ആവശ്യപ്പെട്ട് ഗാസയിൽ പതിനായിരക്കണക്കിന് പ്രക്ഷോഭകർ തെരുവിൽ പ്രതിഷേധം നടത്തി. തെക്കൻ ലെബനനെതിരായ കടന്നാക്രമണം ഇസ്രയേൽ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മികാതിയും ആവശ്യപ്പെട്ടു. അതേസമയം, ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഹമാസ് ദീർഘകാല അടിസ്‌ഥാനത്തിലുള്ള നീക്കങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്. ശത്രു സൈന്യത്തെ വെടിനിർത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങൾ ഒരുക്കിയതായി ഹമാസിന്റെ ഉന്നത നേതാക്കളെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
Most Read| യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു