തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളിൽ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കേരളത്തിൽ കഴിഞ്ഞയാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 74 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും, നിലവിൽ രോഗബാധിതരാകുന്ന ആളുകളിൽ ഭൂരിഭാഗവും 18-40 വയസിന് ഇടയിലുള്ളവർ ആണെന്നും അധികൃതർ വ്യക്‌തമാക്കി.
നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളിൽ 49 ശതമാനവും ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ആളുകൾ ആണെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ തന്നെ കോവിഡ് ബാധിതരിൽ നിന്നും കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിനാൽ രോഗബാധ സംശയിക്കുന്നവർ മറ്റുള്ളവരുമായുള്ള ഇടപെടലുകൾ കുറയ്‌ക്കണമെന്നും വിദഗ്‌ധർ നിർദേശിക്കുന്നു.
സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിക്കുന്നതിൽ 30 ശതമാനം ആളുകൾ ഒരു ഡോസ് വാക്‌സിൻ എടുത്തവരും 20 ശതമാനം പേർ 2 ഡോസ് വാക്‌സിൻ എടുത്തവരുമാണ്. വാക്‌സിൻ എടുക്കാത്തവരിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. കൂടാതെ ഒരു ഡോസ് വാക്‌സിൻ എടുത്ത ശേഷം കോവിഡ് സ്‌ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ പത്തനംതിട്ട ജില്ലയിലും, 2 ഡോസ് എടുത്തതിന് ശേഷം രോഗബാധ ഉണ്ടായവരിൽ ഏറെപ്പേരും കാസർഗോഡ് ജില്ലയിലുമാണ്.
Read also: ഹൂതി നേതാവിന്റെ കൊലപാതകം; ഒൻപത് പേരെ പരസ്യമായി വെടിവെച്ച് കൊന്നു