കൊച്ചി: മുസ്‌ലിം ലീഗിനെതിരെ വിമർശനവുമായി റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നും കെമാല്‍ പാഷ പറഞ്ഞു. അതേസമയം, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടർഭരണം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എത്രയധികം അഴിമതികളാണ്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല,”പാഷ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം
അതേസമയം, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടർഭരണം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവാണെന്നും കെമാല്‍ പാഷ പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്നാണ് താന്‍ വിശ്വസിച്ചിരുന്നത്. കാരണം പ്രതിപക്ഷം ഇതേപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ തനിക്ക് ഉണ്ടായിരുന്നില്ല. ‘വിവരംകെട്ട ഉപദേശികളെ’ എടുത്തു കളഞ്ഞ് പിണറായി വിജയന്‍ സ്വന്തമായി ഭരിച്ചാല്‍ ഇതിലും നന്നായിരിക്കുമെന്നും പാഷ പറയുന്നു.
മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയില്‍ കുടുംബാധിപത്യം എന്നൊരു പ്രശ്‍നം കാണാനില്ലെന്നും എന്നാൽ യുഡിഎഫില്‍ സ്‌ഥിതി വ്യത്യസ്‌തമാണെന്നും കെമാൽ പാഷ പറഞ്ഞു. എവിടെയെങ്കിലും ഒരാള്‍ മൽസരിക്കാന്‍ ഇടയായാല്‍ അത് പിന്നെ അവരുടെ കുടുംബവകയാക്കി മാറ്റുകയാണെന്നും ഇവിടെ അത്തരത്തില്‍ ഒരുപാട് കണ്ടുവെന്നും പാഷ ചൂണ്ടിക്കാട്ടി. നേരത്തെ, തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും എന്നായിരുന്നു കെമാൽ പാഷയുടെ നിലപാട്.
Read also: ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു