കോയമ്പത്തൂർ: കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തേനീച്ച വളർത്തലിനെ പറ്റി ക്ളാസ് എടുത്ത് കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ. ഗ്രാമീണ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി ഇന്നലെയാണ് ക്ളാസ് സംഘടിപ്പിച്ചത്. റാണികളെ വളർത്തൽ, തേനീച്ചകളുടെ ഉൽപ്പാദനം, സംഭരണം, സർക്കാർ സബ്‌സിഡി എന്നിവ സംബന്ധിച്ചായിരുന്നു വിദ്യാർഥികളുടെ ക്ളാസ്.
‘നമ്മുടെ വീടിനോട് ചേർന്ന് കൺമുന്നിൽ കാണാനാകുന്ന തരത്തിൽ ആരംഭിക്കാവുന്ന ഒരു കൃഷിയാണ് തേനീച്ച കൃഷി. ഇന്ന് പല സ്‌ഥലത്തും പ്രചാരത്തിൽ ഉണ്ടെങ്കിലും നല്ല രീതിയിൽ വിപണിയുള്ള ഒരു കൃഷി കൂടിയാണ് ഇത്. തേനിന് ഗ്രാമ പ്രദേശങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിൽ വരെ വിപണിയുണ്ട്. ശരീരത്തിന് ആവശ്യമുള്ളതും നല്ല പോഷക സമ്പുഷ്‌ടവുമായ ഒന്നാണ് തേൻ. അതിനാൽ തന്നെ വളരെ ചെറിയ രീതിയിൽ തുടങ്ങിയാലും പിന്നീട് വികസിപ്പിച്ച് വലിയ വിപണി തരുന്നതാണ് തേനീച്ച കൃഷി’- വിദ്യാർഥികൾ കർഷകർക്കായി പരിചയപ്പെടുത്തി.
‘തേനീച്ച വളർത്തലിന്റെ സാമ്പത്തികമായി പ്രധാനപ്പെട്ട രണ്ടു ഉൽപ്പന്നങ്ങളാണ് തേനും മെഴുകും. ഈ ഉൽപ്പന്നങ്ങൾ കോസ്‌മെറ്റിക് വ്യവസായങ്ങൾ, പോളിഷിങ് വ്യവസായങ്ങൾ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു. ഉയർന്ന ആപേക്ഷിക ആർദ്രത തേനീച്ചയുടെ പറക്കലിനെയും അമൃതിന്റെ പഴുക്കലിനെയും ബാധിക്കും. പ്രകൃതിദത്തമോ കൃത്രിമമോ ആയ ജലസ്രോതസ് നൽകണം. തേനീച്ച കൂടുകൾ മരങ്ങളുടെ തണലിൽ സൂക്ഷിക്കാം. തണൽ നൽകാൻ കൃത്രിമ ഘടനകളും നൽകണം’- വിദ്യാർഥികൾ കർഷകർക്ക് നിർദ്ദേശം നൽകി.
ഒരു സംരഭമെന്ന നിലയിൽ തുടങ്ങാവുന്ന തേനീച്ച കൃഷിക്ക് നല്ല ഡിമാൻഡ് ആയതിനാൽ ഇത് ആരംഭിക്കാൻ സർക്കാർ സഹായവും നൽകുന്നുണ്ട്. തേനീച്ച കൃഷി തുടങ്ങാനായി കേന്ദ്ര സർക്കാർ 50 ശതമാനം സബ്‌സിഡി നൽകിവരുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
അഗ്രികൾച്ചർ ഓഫീസർ സുന്ദര രാജൻ, അഗ്രികൾച്ചർ മാർക്കറ്റിങ് സുപ്പീരിയന്റന്റ് ഷെൽവ രാജ്, കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!