പാലക്കാട്: മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ തീപിടുത്തം. മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്‌കരിച്ച് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്ന തിരുവിഴാംകുന്നിലെ ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരുമുണ്ട്.
തോട്ടുകാടുമലയിൽ ആള്‍ത്താമസമില്ലാത്ത സ്‌ഥലത്താണ് ഫാക്‌ടറി പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം തുടങ്ങിയപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാല്‍ ഇതിനിടയിൽ വീണ്ടും സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ഫാക്‌ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്. ആറ് പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. തിരുവല്വാമലയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Most Read: ‘വയനാട്ടിലെ കർഷകർക്ക് മൊറട്ടോറിയം അനുവദിക്കണം’; കേന്ദ്രമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്