പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് നവംബർ ഏഴിന് നടക്കും. 15 ജില്ലകളിലായി 78 സീറ്റുകളിൽ ആകെ 1,207 സ്‌ഥാനാർഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. മുൻപ് നടന്ന രണ്ട് ഘട്ട വോട്ടെടുപ്പിനേക്കാൾ കൂടുതൽ ഭരണകക്ഷിയായ എൻഡിയേയും എതിരാളികളായ മഹാസഖ്യവും തമ്മിൽ കടുത്ത മൽസരം നടക്കാൻ സാധ്യതയുള്ള ഘട്ടം കൂടിയാണ് ഇത്. മാത്രവുമല്ല, മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് എൻഡിഎ വിട്ട് ഒറ്റക്ക് മൽസരിക്കുന്ന ചിരാഗ് പാസ്വാന്റെ എൽജെപിയും ചില മണ്ഡലങ്ങളിൽ ത്രികോണ മൽസരം കാഴ്‌ചവെച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
മുസ്‌ലിം, യാദവ, പിന്നാക്ക വോട്ടുകൾ കൂടുതലുള്ള, മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സീമാഞ്ചൽ, കോസി, മിഥില പ്രദേശങ്ങൾ ഉൾപ്പെടുന്ന നിയോജക മണ്ഡലങ്ങൾ എൻഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പിന്നാക്ക വിഭാഗങ്ങൾ കൂടുതലുള്ള പ്രദേശമാണ് കോസി. ഏറ്റവും കൂടുതൽ ദരിദ്രരും കുടിയേറ്റക്കാരും ഉള്ള മണ്ഡലമാണ് കോസി. കൂടാതെ മുസ്‌ലിംകൾക്കും സ്വാധീനമുണ്ട്.
വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 78 സീറ്റുകളിൽ ഭൂരിഭാഗം സീറ്റുകളും സീമാഞ്ചൽ മേഖലയിൽ നിന്നുള്ളതാണ്, അതിൽ അരാരിയ, കതിഹാർ, കിഷെങ്കഞ്ച് ജില്ലകൾ ഉൾപ്പെടുന്നു. ഈ പ്രദേശത്ത് 30 ശതമാനം മുസ്‌ലിം ജനസംഖ്യയുണ്ട്, ഇത് സംസ്‌ഥാന ശരാശരിയുടെ ഇരട്ടിയാണ്. കിഷെങ്കഞ്ച് മൂന്ന് നിയമസഭാ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, താക്കൂർഗഞ്ച്, ബഹദൂർഗഞ്ച്, കിഷെങ്കഞ്ച് എന്നിവയിൽ മൂന്നിൽ രണ്ട് മുസ്‌ലിം ജനസംഖ്യയുണ്ട്.
Related News: ബീഹാര്‍ ഇലക്ഷന്‍; മൂന്നാംഘട്ട പ്രചാരണം അവസാനിച്ചു
അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന് സ്വാധീനമുള്ള പ്രദേശം കൂടിയാണ് ഇവിടും. എന്നാൽ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎമ്മിന് അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം കിഷെങ്കഞ്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചു. ബിഎസ്‌പിയുമായും ആർഎൽഎസ്‌പിയുമായും സഖ്യം ചേർന്നിരിക്കുന്ന എഐഎംഐഎം ഇത്തവണ കൂടുതൽ നേട്ടമുണ്ടാക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.