ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ ഈ വർഷത്തെ പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 22ആംമത്തെ സർവേയാണ് ഈ വർഷം നടക്കുന്നത്. 2000ത്തിൽ തുടങ്ങിയ സർവേ ഒരു തവണ മാത്രമാണ് മുടങ്ങിയത്. പ്രമുഖ പക്ഷി നിരീക്ഷകരും ഗവേഷകരുമായ സി ശശികുമാർ, ജാഫർ പാലോട്ട്, സത്യൻ മേപ്പയൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേയുടെ തുടക്കം. പിന്നീട് ഇവരുടെ നേതൃത്വത്തിൽ മലബാർ നാച്വറൽ ഹിസ്‌റ്ററി സൊസൈറ്റി രുപീകരിക്കുകയും സർവേ തുടരുകയും ചെയ്‌തു.
ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ സഹകരണത്തോടെ എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ ആഴ്‌ചയാണ് സർവേ നടത്താറുള്ളത്. ഓരോ വർഷത്തെയും നിരീക്ഷണത്തിൽ പുതിയ ഇനം പക്ഷികളെ കണ്ടെത്താറുണ്ട്. കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ കൊഴിക്കിളികളെയാണ് പുതുതായി കണ്ടെത്തിയത്. പശ്‌ചിമഘട്ടത്തിൽ തനതായി കാണുന്ന വിവിധ ഇനങ്ങൾ ഉൾപ്പടെ അപൂർവ പക്ഷികളും കണ്ടെത്തിയവയിൽ ഉൾപ്പെടും. 247 പക്ഷികളെയാണ് നിരീക്ഷിച്ചത്.
ഇതിൽ ലോകവ്യാപകമായി ഭീഷണി നേരിടുന്ന 14 ഇനം പക്ഷികളും പശ്‌ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന 18 ഇനങ്ങളെയും നിരീക്ഷിച്ചിട്ടുണ്ട്. ചിത്രശലഭ വൈവിധ്യത്തിലും ആറളം മുന്നിലാണ്. 22 വർഷമായി ഇവിടെ ചിത്രശലഭ സർവേയും നടത്തുന്നുണ്ട്. 263 ഇനം ശലഭങ്ങളുടെ സാന്നിധ്യമാണ് ആറളത്ത് ഇതുവരെ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിൽ നടന്ന 22ആം സർവേയിൽ ‘വെള്ളിവര നീലി’ എന്ന ശലഭത്തെ കൂടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മുതൽ ഇവിടെ ശുദ്ധജല മൽസ്യ സർവേയും ആരംഭിച്ചിട്ടുണ്ട്.
Most Read: ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജി 17ന് പരിഗണിക്കും