ന്യൂഡെല്‍ഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ട്രംപുമായി താരതമ്യപ്പെടുത്തി പശ്‌ചിമ ബംഗാള്‍ ബിജെപി പ്രസിഡണ്ട് ദിലീപ് ഘോഷ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ട്രംപിനെപ്പോലെ സ്വേച്ഛാധിപത്യ മനോഭാവമാണ് മമതക്കെന്ന് ദിലീപ് ഘോഷ് പറഞ്ഞു. കാപിറ്റോള്‍ ഹില്‍ അക്രമത്തില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകമെങ്ങും പ്രതിഷേധം കനക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത പരാജയപ്പെട്ടാല്‍ പശ്‌ചിമ ബംഗാളില്‍ അമേരിക്കയിലേത് പോലുള്ള ഒരു സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഘോഷ് പറഞ്ഞു.
അഞ്ചോളം പേര്‍ കൊല്ലപ്പെട്ട, വാഷിംഗ്ടണില്‍ യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് ബംഗാള്‍ ബിജെപി പ്രസിഡണ്ടിന്റെ പരാമര്‍ശം. പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിലും (ടിഎംസി) ജനാധിപത്യത്തിന്റെ ലക്ഷണമൊന്നുമില്ലെന്നും സംസ്‌ഥാനത്ത് അരാജകത്വം നിലനില്‍ക്കുന്നെന്നും ദിലീപ് ഘോഷ് ആരോപിച്ചു. മമതയുടെ പാര്‍ട്ടിയിലെ എല്ലാവരും ഓടിപ്പോകാന്‍ ഇതാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സംസ്‌ഥാനത്ത് സ്വേച്ഛാധിപത്യ ഭരണമാണ് നടത്തുന്നതെന്ന് പറഞ്ഞ ബിജെപി നേതാവ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി വിജയിക്കുമെന്നും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞു. സംസ്‌ഥാനത്ത് നിലവിലെ സർക്കാരിന്റെ കാലാവധി മെയ് 30നാണ് അവസാനിക്കുക.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന മമത ബാനര്‍ജിയുടെ നിലപാടിനെതിരെയും ഘോഷ് ആഞ്ഞടിച്ചു. കര്‍ഷകരോട് യഥാര്‍ഥ അനുഭാവം പുലര്‍ത്തുന്നുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധി പദ്ധതി സംസ്‌ഥാനത്ത് നടപ്പാക്കാത്തത് എന്തെന്നും ഘോഷ് ചൂണ്ടിക്കാട്ടി.
Read Also: ജനുവരി 26നകം കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ എംഎൽഎ സ്‌ഥാനം രാജിവെക്കും; അഭയ് സിംഗ് ചൗതാല