ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം. ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആം ആദ്‌മി പാര്‍ട്ടി മിന്നുന്ന വിജയം സ്വന്തമാക്കി. ആം ആദ്‌മി 14 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദൾ ഒരു സീറ്റിലും വിജയിച്ചു.
ആകെ 35 സീറ്റുകളാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷനിലുള്ളത്. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ മുന്നേറ്റമാണ് ആം ആദ്‌മി പാർട്ടി നേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റ് സ്വന്തമാക്കിയ ബിജെപിയാണ് ഇത്തവണ 12ലേക്ക് ചുരുങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അകാലിദള്‍ ഒരു സീറ്റാണ് നേടിയത്. കോൺഗ്രസ് ഇത്തവണ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ച വച്ചത്. കഴിഞ്ഞ തവണ നാല് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോർപ്പറേഷൻ ഫലം നൽകുന്നത്.
വലിയ തിരിച്ചടിയാണ് ചണ്ഡീഗഡിൽ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്‌ഥാനാർഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയര്‍ ബിജെപിയുടെ രവികാന്ത് ശര്‍മ്മയെ ആംആദ്‌മി പാര്‍ട്ടിയുടെ ദമന്‍ പ്രീത് സിംഗാണ് തോല്‍പിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിലെ വിജയമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും ആം ആദ്‌മി പാര്‍ട്ടി പ്രതികരിച്ചു.
Most Read: രാത്രിയിൽ കർഫ്യൂ, പകൽ റാലികൾ; ബിജെപിയെ കടന്നാക്രമിച്ച് വരുൺ ഗാന്ധി