ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മുംബൈയുടെ പ്രാധാന്യം കുറക്കുന്നതിന് ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും നഗരത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുക എന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ശിവസേന മുഖപത്രമായ ‘സാമന’യിലെ ലേഖനത്തില്‍ സഞ്ജയ് റാവത്ത് വ്യക്തമാക്കി. കൂടാതെ ഇത് മഹാരാഷ്ട്രയിലെ എല്ലാ മറാത്തി ജനങ്ങളും ഒന്നിക്കേണ്ട പ്രയാസകരമായ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
National News: ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി
കങ്കണക്ക് നല്‍കുന്ന പിന്തുണയും സുശാന്ത് സിംഗ് രജപുത് കേസിലെ നിലപാടുകളുമെല്ലാം രജപുത്ര, ക്ഷത്രിയ വോട്ടുകള്‍ നേടാനാണെന്നും അതുവഴി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അപമാനിക്കുന്ന ഇത്തരമൊരു നീക്കത്തില്‍ മഹാരാഷ്ട്രയിലെ ഒരു ബിജെപി നേതാവ് പോലും ഖേദം പ്രകടിപ്പിച്ചില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കൂടാതെ ഒരു നടി മുഖ്യമന്ത്രിയെ അപമാനിക്കുമ്പോള്‍, സംസ്ഥാനത്തെ ജനങ്ങള്‍ പ്രതികരിക്കരുത് എന്നത് ഏത് തരം ഏകപക്ഷീയ സ്വാതന്ത്ര്യമാണ് എന്നും ‘സാമന’യുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയായ സഞ്ജയ് റാവത്ത് ചോദിച്ചു.
അതേസമയം, ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണ റണൗട്ടിന് പകരം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡനാവിസ് പറഞ്ഞു.
Related News: നിശബ്ദതയുടെ അർത്ഥം മറുപടി ഇല്ലെന്നല്ല; ഉദ്ധവ് താക്കറെ