തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാലിനെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മൽസരിപ്പിക്കാൻ ബിജെപിയുടെ നീക്കം. സഖ്യകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്.
ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വെച്ചുമാറുമെന്നാണ് സൂചന. ഈ സീറ്റുകളിൽ സ്‌ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക ഞായറാഴ്‌ച പ്രഖ്യാപിക്കുമെന്നാണ് വിവരം. സിറ്റിങ് എംപി ബെന്നി ബെഹനാൻ തന്നെയാകും മണ്ഡലത്തിലെ കോൺഗ്രസ് സ്‌ഥാനാർഥി. സിപിഎം സിഎം രവീന്ദ്രനാഥിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഒരു ഉപാധിയും ഇല്ലാതെയാണ് താൻ ബിജെപിയിലേക്ക് പോകുന്നതെന്നും, മനസമാധാനത്തോടെ പ്രവർത്തിക്കാനാണ് കോൺഗ്രസ് വിടുന്നതെന്നുമാണ് പദ്‌മജയുടെ പ്രതികരണം. അതേസമയം, പദ്‌മജയുടെ ചുവടുമാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്‌ട്രീയമായി വിഷയം ആയുധമാക്കി പ്രതികരണവുമായി ഇടതു നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, പദ്‌മജയുമായി ഇനി ഒരുതരത്തിലുമുള്ള ബന്ധവുമില്ലെന്ന് വടകര എംപിയും സഹോദരനും കൂടിയായ കെ മുരളീധരൻ തുറന്നടിച്ചു. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകൾ ഉണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്‌ഥാനങ്ങൾ കൊടുത്താൽ പോരേയെന്നും കെ മുരളീധരൻ ചോദിച്ചു.
അച്ഛന്റെ ആത്‌മാവ് പദ്‌മജയോട് പൊറുക്കില്ല. സഹോദരിയെന്ന സ്‌നേഹമൊന്നും ഇനിയില്ല. ഞങ്ങൾ തമ്മിൽ സ്വത്ത് തർക്കമൊന്നുമില്ല. കാരണം അച്ഛൻ അത്രയൊന്നും സമ്പാദിച്ചിട്ടില്ല. പാർട്ടിയെ ചതിച്ചവരുമായി ബന്ധമില്ല. കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന സ്‌ഥലത്ത് സംഘികളെ നിരങ്ങാൻ ഞാൻ സമ്മതിക്കില്ല. പദ്‌മജ ചാലക്കുടിയിൽ മൽസരിച്ചാൽ നോട്ടയ്‌ക്കായിരിക്കും കൂടുതൽ വോട്ടെണ്ണും മുരളീധരൻ പരിഹസിച്ചു.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം