കോഴിക്കോട്: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്‌മകമായ സമീപനമാണെന്ന് പറഞ്ഞ ചെന്നിത്തല സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും ചോദിച്ചു.
തിരഞ്ഞെടുപ്പില്‍ വോട്ട് വേണ്ടെന്ന് ആരും പറയില്ല. പ്രത്യേക രാഷ്‌ട്രീയമില്ലാത്ത ധാരാളം ആളുകളുണ്ട്. അവര്‍ ഇഷ്‌ടമുളളയാള്‍ക്ക് വോട്ട് ചെയ്യും; ചെന്നിത്തല പറഞ്ഞു.
നേരത്തെ എല്‍ഡിഎഫ് ആയിരുന്നു ഇരു മണ്ഡലങ്ങളിലും തുടര്‍ച്ചയായി വിജയം നേടിയിരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി സ്‌ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത് യുഡിഎഫിനെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മറുവശത്ത് സിപിഎം-ബിജെപി അന്തർധാര ഉണ്ടെന്നും ആക്ഷേപണം ഉയർന്നിരുന്നു. മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നതായി മുന്നണികൾ പരസ്‌പരം ആരോപണം ഉന്നയിക്കുകയാണ്.
അതേസമയം തിരഞ്ഞെടുപ്പ് പ്രമാണിച്ച് സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്നും ചെന്നിത്തല ആക്ഷേപിച്ചു. വിഷുവിന് നല്‍കേണ്ട കിറ്റ് ഏപ്രില്‍ ആറിന് മുന്‍പ് വിതരണം ചെയ്യുന്നതും ഏപ്രില്‍, മേയ് മാസങ്ങളിലെ പെന്‍ഷന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വിതരണം ചെയ്യുന്നതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ എല്‍പി, യുപി സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് നല്‍കേണ്ട അരി പിടിച്ചുവെച്ച് ഇപ്പോള്‍ വിതരണം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടുമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
Read Also: ശബരിമലയും ലൗ ജിഹാദും മുഖ്യ വിഷയങ്ങൾ; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ