ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കർണാടക ഹൈക്കോടതി. കർണാടക സർക്കാരിനെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് 25 ചെക്‌പോസ്‌റ്റുകൾ ഉണ്ടായിട്ടും 4 എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്‌ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
ഈ തീരുമാനം കേന്ദ്രത്തിന്റെ ചട്ടങ്ങൾക്ക് എതിരാണ്. കാസർകോട് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പരിഹാസ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദക്ഷിണ കന്നഡ കളക്‌ടറോട് സംഭവത്തിൽ കോടതി വിശദീകരണം തേടി. കേസ് മാർച്ച് 18ന് വീണ്ടും പരിഗണിക്കും.
കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫെബ്രുവരി 16നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ഉത്തരവ്. കോളേജുകളിലേക്കും ഹോസ്‌റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്‌ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാക്കിയതോടെ പ്രതിഷേധം ഉയർന്നിരുന്നു.
Read Also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാവുന്നു