തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽഇഡി ആക്കി മാറ്റാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ‘നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാകും. പദ്ധതി നിലവിൽ വരുന്നതോടെ തെരുവുകൾക്ക് കൂടുതൽ പ്രകാശം കിട്ടും. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വൈദ്യുത ബിൽ 50 ശതമാനം കുറയുമെന്നതും പദ്ധതിയുടെ സവിശേഷതയാണ്.
കുറഞ്ഞ ഊർജം മാത്രമേ എൽഇഡി ബൾബുകൾക്ക് ആവശ്യമുള്ളൂ. അതിനാൽ വൈദ്യുത ബിൽ ഒരു പരിധി വരെ കുറക്കാനാകും. പരിസ്‌ഥിതിക്കും ഇത് ഗുണകരമാണ്. 296 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കിഫ്ബിയിൽ നിന്നാണ് ഇതിന് വേണ്ടിയുള്ള പണം കണ്ടെത്തുക. കേന്ദ്ര സർക്കാർ ഉടമസ്‌ഥതയിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) ആണ് പദ്ധതിയുടെ കൺസൾട്ടന്റ്. ഈ ഏജൻസിയാകും എൽഇഡി വിളക്കുകൾ വാങ്ങി കെഎസ്ഇബി ബോർഡിനു കൈമാറുക.
7 വർഷമായിരിക്കും വാറന്റി. പദ്ധതിയിൽ പങ്കാളികളാകുന്ന തദ്ദേശ സ്ഥാപനങ്ങൾ ആവശ്യമുള്ള ബൾബുകളുടെ എണ്ണം കെഎസ്ഇബിയെ അറിയിക്കണം. സംഭരണം, വിതരണം, വാർഷിക അറ്റകുറ്റപ്പണി (എഎംസി) എന്നിവ സംബന്ധിച്ചു കെഎസ്ഇബി തദ്ദേശ സ്‌ഥാപനങ്ങളുമായി കരാർ ഒപ്പിടും. തദ്ദേശ സ്‌ഥാപനങ്ങളുടെ ആവശ്യം അനുസരിച്ച് കെഎസ്ഇബി ബൾബുകൾ വാങ്ങി സ്‌ഥാപിച്ച് നൽകും. ഇവയുടെ പരിപാലനം തദ്ദേശ സ്‌ഥാപനങ്ങളുടെ ചുമതലയാണ്. കൂടാതെ നിശ്‌ചിത വരിസംഖ്യ വർഷം തോറും തദ്ദേശ സ്‌ഥാപനങ്ങൾ കെഎസ്‌ബിയിൽ അടക്കണം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബൾബുകൾ സ്‌ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. തെരുവുകളിൽ കൂടുതൽ പ്രകാശം എത്തുന്നതോടെ രാത്രി പുറത്തിറങ്ങുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും ഇത് പ്രയോജനകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Also Read: മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍