കോഴിക്കോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ഗവേഷക വിദ്യാർഥി ലൈംഗിക ചൂഷണ പരാതി ഉന്നയിച്ചത്. തുടർന്ന് ഈ പരാതി ആഭ്യന്തര പരിഹാര സെൽ പരിശോധിക്കുകയും അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു
തുടർന്ന് ആഭ്യന്തര സമിതി പരാതി തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവകലാശാല ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെൺകുട്ടികൾ രംഗത്തെത്തിയത്. പിന്നാലെ ഓഗസ്‌റ്റിൽ തേഞ്ഞിപ്പലം പോലീസ് ഹാരിസിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
സസ്‌പെൻഷന് ശേഷം സർവകലാശാല നടത്തിയ അന്വേഷണത്തിൽ ഗൗരവകരമായ കുറ്റകൃത്യമാണ് ഡോ. കെ ഹാരിസ് ചെയ്‌തതെന്ന് വ്യക്‌തമാവുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ട് ഉത്തരവായത്. 2021 ജനുവരിയിലാണ് ഹാരിസ് സർവകലാശാല ഇംഗ്ളീഷ് വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി നിയമിതനായത്. നിയമനം കിട്ടി ആറുമാസത്തിന് ശേഷമായിരുന്നു സംഭവം. ഹാരിസ് ഇപ്പോൾ ജാമ്യത്തിലാണ്.
Most Read: കട്ടപ്പന ഗവ.കോളേജിലും സംഘർഷം; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ