ടൊറന്റോ: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം പരിഹരിക്കപ്പെടുമെന്ന് സൂചന. ഇന്ത്യയുമായി അടുത്ത ബന്ധത്തിന് കാനഡ ഇപ്പോഴും പ്രതിജ്‌ഞാബന്ധമാണെന്ന് ജസ്‌റ്റിൻ ട്രൂഡോ അറിയിച്ചു. നയതന്ത്ര തർക്കം തുടരവേയാണ്, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുമായി കാനഡ രംഗത്തെത്തിയത്.
ഇന്ത്യയുമായുള്ള ബന്ധം തുടരുന്നത് അതീവ പ്രാധാന്യമുള്ളതാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്‌റ്റിൻ ട്രൂഡോ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
”ഇന്ത്യയുമായി അടുത്ത ബന്ധത്തിന് കാനഡ ഇപ്പോഴും പ്രതിജ്‌ഞാബന്ധമാണ്. വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്‌തിയും പ്രധാനപ്പെട്ട ഭൗമരാഷ്‌ട്രീയ ശക്‌തിയുമാണ് ഇന്ത്യ. ലോകവേദിയിലെ സാന്നിധ്യം കണക്കിലെടുത്ത് ഗൗരവപരമായും സൃഷ്‌ടിപരമായും ഇന്ത്യയുമായുള്ള ബന്ധം തുടരുന്നത് അതീവ പ്രാധാന്യമുള്ളതെന്ന് കാനഡയും സഖ്യകക്ഷികളും കരുതുന്നു. ഇന്ത്യയുമായി കൂടുതൽ അടുപ്പത്തോടെ സഹകരിക്കുന്നതിനെ അതീവ ഗൗരവത്തിലാണ് ഞങ്ങൾ കാണുന്നത്”- ജസ്‌റ്റിൻ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ വസ്‌തുതയും ലഭ്യമാക്കുന്നതിന് കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടിട്ടുണ്ട്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി നിജ്‌ജാർ നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന് മകൻ ബൽരാജ് സിങ് വെളിപ്പെടുത്തിയിരുന്നു. നിജ്‌ജാറിന്റെ കൊലപാതകത്തിൽ പാകിസ്‌ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിന് പങ്കുണ്ടെന്ന് ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു മകന്റെ വെളിപ്പെടുത്തൽ.
ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അവർത്തിച്ചതോടെയാണ് ഇപ്പോഴുണ്ടായ നയതന്ത്ര പ്രശ്‌നങ്ങൾക്ക് കാരണമായത്. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!