കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന കമ്പനികളുടെ സർവീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാർഗോ സർവീസ് യാഥാർഥ്യമായാത്. നിലവിൽ യാത്രാ വിമാനങ്ങളിലാകും ചരക്കുനീക്കം. നാല് ടൺ വരെ ഒരു വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കും. മുഴുവനായും ഓൺലൈനായാണ് സേവനങ്ങൾ. കൂടുതൽ വിമാനങ്ങളെ ആകർഷിക്കാനായി ഒരു വർഷത്തേക്ക് ലാൻഡിങ് പാർക്കിങ് ഫീസ് ഉണ്ടായിരിക്കില്ല. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു.
കാർഗോ വിമാനങ്ങളെ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഇതിനായി വിവിധ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. മലബാറിലെ കയറ്റുമതി സാധ്യതയുള്ള എല്ലാ വ്യവസായങ്ങൾക്കും കാർഗോ സർവീസ് സഹായകമാകും. കണ്ണൂരിൽ നിന്ന് വിമാനക്കമ്പനികളുടെ സർവീസ് തുടങ്ങണമെന്ന് നിരന്തരം സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് കാർഗോ സർവീസ് ഓൺലൈനായി ഉൽഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ദുരന്തത്തിന് കാരണം ഇരട്ടന്യൂനമർദ്ദം; മരിച്ചവരുടെ കുടുംബത്തെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി