തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ള പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്‌ഥാനത്ത് ഇതുവരെ 39 പേർ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിന് കാരണമായ ശക്‌തമായ മഴയ്‌ക്ക് കാരണം ഇരട്ട ന്യൂനമർദ്ദമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ദുരന്തത്തിൽ ജീവൻ നഷ്‌ടമായവർക്ക് നിയമസഭയിൽ ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒക്‌ടോബർ 11 മുതൽ സംസ്‌ഥാനത്ത് വർധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്‌ടോബർ 13 മുതൽ 17 വരെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തും ചക്രവാതച്ചുഴികൾ ഇരട്ട ന്യൂനമർദ്ദമായി രൂപപ്പെടുകയായിരുന്നു. സംസ്‌ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതിതീവ്രമായ മഴ ഉണ്ടായെന്നും അദ്ദേഹം അറിയിച്ചു.
മഴയുടെ തീവ്രതയ്‌ക്ക് ഒക്‌ടോബർ 18, 19 തീയതികളിൽ താൽകാലികമായ കുറവുണ്ടായിട്ടുണ്ട്. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ രണ്ടുമൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്‌ക്കും മലയോര മേഖലയിൽ അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വരികയാണ്.
എവിടെയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്. സംസ്‌ഥാനത്തെ 304 ദുരിതാശ്വാസ ക്യാംപുകളിലായി 3841 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ 217 വീടുകൾ പൂർണമായും 1393 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആശ്രിതരെ സർക്കാർ ഒരിക്കലും കൈവിടില്ല. അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മരണപ്പെട്ടവർക്ക് ആദരാഞ്‌ജലി അർപ്പിച്ച ശേഷം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മഴക്കെടുതിയുടെ പശ്‌ചാത്തലത്തിൽ നിയമസഭാ സമ്മേളനം രണ്ടുദിവസത്തേക്ക് ഒഴിവാക്കുകയും ചെയ്‌തു.
Also Read: പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത