ന്യൂഡെൽഹി: മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. ഏപ്രില്‍ 16ന്, ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ അറസ്‌റ്റിലാകുകയും 2023 ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്‌റ്റഡിയുടെ ഭാഗമായി ജയിലിൽ തുടരുകയും നിയമനടപടികൾ നേരിടുകയും ചെയ്യുന്നുണ്ട്. മദ്യനയം റദ്ദാക്കിയെങ്കിലും ഇപ്പോഴും തങ്ങളെ വേട്ടയാടുന്നതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് ആം ആദ്‌മി പാർടി ആരോപിച്ചു.
അതേസമയം, സ്വേഛാധിപത്യത്തിന് തീര്‍ച്ചയായും അന്ത്യമുണ്ടാകുമെന്നായിരുന്നു ആം ആദ്‌മിയുടെ ആദ്യ ഔദ്യോഗിക പ്രതികരണം. പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്‌ജയ് സിംഗാണ് സിബിഐ നടപടിയില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
2021–22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയർന്നത്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് ഈ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എഎപി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറ്കടറേറ്റും അന്വേഷിക്കുന്നുണ്ട്.
MOST READ: ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം വരുന്നു