കൊച്ചി: സംസ്‌ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കാൻ തീരുമാനമായി. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാകും ക്ളാസുകള്‍ പുനഃരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്‌ഥാപിക്കേണ്ടി വരുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.
സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്‌കൂളുകളിലും ക്ളാസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം.
സിബിഎസ്‌ഇ സ്‌കൂളുകളില്‍ ഓരോ കുട്ടിക്കും ക്ളാസുകളില്‍ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിക്കാന്‍ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്.
പ്രൈമറി സ്‌കൂളുകളില്‍ ആദ്യം ക്ളാസ് തുടങ്ങാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായി സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡണ്ട് ടിപിഎം ഇബ്രാഹിം ഖാന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ പഠനകാലത്ത് സിബിഎസ്‌ഇ സ്‌കൂളുകളില്‍ 15 മുതല്‍ 20 ശതമാനം വരെ ഫീസ് കുറച്ച നടപടി പുനഃസ്‌ഥാപിക്കുമെന്നും ടിപിഎം ഇബ്രാഹിം ഖാന്‍ അറിയിച്ചു. കൂടാതെ സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ നിരത്തില്‍ ഇറങ്ങിയിരുന്നില്ല. വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ടിപിഎം ഇബ്രാഹിം ഖാന്‍ പറഞ്ഞു.
അതേസമയം നവംബർ ഒന്ന് മുതൽ പ്രൈമറി ക്‌ളാസുകൾ തുറക്കാനുള്ള തീരുമാനത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്രൈമറി സ്‌കൂളുകൾ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ അറിയിച്ചു. ചെറിയ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിപ്പിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. ആദ്യം വലിയ ക്‌ളാസുകൾ ആരംഭിക്കാനാണ് പല സ്‌കൂൾ മാനേജ്‌മെന്റുകളും ആലോചിക്കുന്നത്.
Most Read: കേരളത്തിൽ മാരകമായ വർഗീയ വൈറസ് പടർത്താനുള്ള ശ്രമം; സ്‌പീക്കർ എംബി രാജേഷ്