ചെന്നൈ: തുറമുഖ വികസനത്തിന്റെ പേരിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചെന്ന് ആരോപിച്ച് അദാനിക്കെതിരെ തമിഴ്‌നാട്ടിൽ ജനരോഷം ശക്‌തമാകുന്നു. ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരിൽ 5800 ഏക്കർ ഭൂമിയാണ് എടപ്പാടി സർക്കാർ അദാനിക്ക് വിട്ടുനൽകാൻ പോകുന്നത്.
തൊഴിൽ അവസരങ്ങൾ അടക്കമുള്ള വാഗ്‌ദാനങ്ങൾ നൽകിയ ശേഷം വഞ്ചിക്കുകയായിരുന്നു എന്നാരോപിച്ച് പതിനെട്ടോളം കടലോര ഗ്രാമങ്ങൾ അദാനിക്കെതിരെ പോരാട്ടത്തിലാണ്.
അയ്യായിരത്തി എണ്ണൂറ് ഏക്കറോളം വരുന്ന കടലോര ഭൂമിയിലാണ് അദാനി ഏറ്റെടുക്കുന്നത്. 53000 കോടി മുതൽ മുടക്കിൽ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനാണ് പദ്ധതി. അദാനിയുടെ കമ്പനി വികസിക്കുമ്പോൾ ഇവിടെ നിന്ന് പുറന്തള്ളപ്പെടുക ആയിരക്കണക്കിനു ജീവിതങ്ങളാണെന്ന് പ്രതിഷേധക്കാർ പറയുന്നു. വീടും തൊഴിലും നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ് പാവപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബങ്ങൾ.
പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയാക്കി മറ്റ് വ്യവസായശാലകൾ കൂടി സ്‌ഥാപിക്കാനാണ് അദാനിയുടെ നീക്കം. അദാനിയുടെ വമ്പൻ പദ്ധതി ഗ്രാമത്തിന്റെ ജീവിതതാളവും പരിസ്ഥിതിയുടെ താളവും തെറ്റിക്കുമെന്നാണ് പ്രക്ഷോഭകർ പറയുന്നത്.
പദ്ധതി പ്രദേശത്തോട് ചേർന്നാണ് നെല്ലൂരിലെ പുലിക്കാട്ട് വന്യജീവി സങ്കേതം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് എടപ്പാടി സർക്കാരിന്റെ തീരുമാനം. ഇതോടെ സമരം കൂടുതൽ ശക്‌തമാക്കാനാണ് പ്രതിഷേധക്കാരുടെ ആലോചിക്കുന്നത്.
Read Also: ടൂൾകിറ്റ് കേസ്; ദിഷാ രവിയുടെ പോലീസ് കസ്‌റ്റഡി നിയമ വിരുദ്ധമെന്ന് വിദഗ്‌ധർ