ന്യൂഡൽഹി: ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചു. എന്നാൽ ചൈനയുടെ പ്രകോപനം ചെറുക്കാൻ ഇന്ത്യക്കു കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതേ സ്ഥലത്ത് രണ്ടു ദിവസം മുൻപും സമാന സംഭവം നടന്നിരുന്നുവെന്നും സർക്കാർ പറഞ്ഞു.
“ഓഗസ്റ്റ് 31 ന് ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇരുരാജ്യങ്ങളിലെയും ബ്രിഗേഡ് കമാൻഡർമാർ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ചൈനയുടെ ഭാഗത്തു നിന്നും വീണ്ടും പ്രകോപനമുണ്ടായത്”- വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നയതന്ത്രതലത്തിലും സൈനിക തലത്തിലും ഇന്ത്യ ചൈനയുമായി പ്രശ്‌നം ചർച്ച ചെയ്തിട്ടുണ്ടെന്നും അവരുടെ സൈനികരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രണരേഖ ലംഘിക്കാനുള്ള ശ്രമമാണ് ചൈന നടത്തിയതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ധാരണകൾ ലംഘിച്ചുള്ള പെരുമാറ്റമാണ് ഈ വർഷം ആദ്യം മുതൽ ചൈന നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
എന്നാൽ, കൈയേറ്റം നടത്തിയത് ഇന്ത്യയാണെന്നാണ് ചൈനയുടെ ഇപ്പോഴത്തെ ആരോപണം. യഥാർത്ഥ നിയന്ത്രണരേഖ ഇന്ത്യ കടന്നു എന്ന് ഡൽഹിയിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അതിർത്തിയിലെ സമാധാന അന്തരീക്ഷത്തെ ഈ നീക്കം ബാധിക്കുമെന്നും മുന്നറിയിപ്പു നൽകി.