തിരുവനന്തപുരം: ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്‌മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്‌തുമസ് ആഘോഷിക്കുന്നു. സംസ്‌ഥാനത്തെ ക്രൈസ്‌തവ ദേവാലയങ്ങളിലും വിശ്വാസികൾ പ്രാർഥനാ ചടങ്ങുകൾക്കായി ഒത്തുചേർന്നു. കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചായിരുന്നു സംസ്‌ഥാനത്തെ ദേവാലയങ്ങളിലെല്ലാം പ്രാർഥനാ ചടങ്ങുകൾ നടന്നത്.
തിരുവനന്തപുരം പാളയത്തെ സെന്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് സൂസപാക്യം പ്രാർഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് കത്തീഡ്രലിൽ പ്രാർഥനകൾക്ക് മലങ്കര ആർച്ച് ബിഷപ്പ് കർദിനാൾ മാർ ക്ളിമ്മിസ് കാർമികത്വം വഹിച്ചു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ലത്തീൻ സഭയുടെ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരുപ്പിറവി കർമ്മങ്ങൾക്ക് മുഖ്യകാ൪മികനായി. കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യ മുഖ്യകാര്‍മികത്വം വഹിച്ച ക്രിസ്‌തുമസ് – തിരുപ്പിറവി ദിവ്യബലി കോഴിക്കോട് ദേവമാത കത്തീഡ്രലിൽ നടന്നു. എറണാകുളം ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനാ പള്ളിയിലും ക്രിസ്‌തുമസ് ആഘോഷങ്ങൾ നടന്നു.
ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ ക്രിസ്‌തുമസ് ആഘോഷത്തിനു കൊച്ചി വേദിയായി. ഇടപ്പള്ളി മുതൽ നെടുമ്പാശ്ശേരി വിമാനത്താവളം വരെ സൈക്കിൾ ചവിട്ടിയാണ് ഒരു സംഘം വിശ്വാസികൾ ക്രിസ്‌തുമസ് ആഘോഷിച്ചത്.
Also Read: എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകള്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി സർക്കാർ