തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
മാർച്ചിനിടെ നവകേരള സദസിന്റെ പ്രചാരണ ബോർഡുകളും പ്രവർത്തകർ അടിച്ചു തകർത്തു. പിന്നാലെ പ്രവർത്തകർ പോലീസിന് നേരെ മുളകുപൊടി പ്രയോഗവും നടത്തിയതായി ഉദ്യോഗസ്‌ഥർ പറയുന്നു. പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് ആക്ഷേപം.
നിലത്തുവീണ പ്രവർത്തകരെ ബലംപ്രയോഗിച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിക്കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സ്‌ഥലത്ത് ഇപ്പോഴും സംഘർഷാവസ്‌ഥ നിലനിൽക്കുകയാണ്. അതിനിടെ, പോലീസ് നടപടിയിൽ മാത്യു കുഴൽനാടൻ എംഎൽഎക്കും കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും ഉൾപ്പടെ പരിക്കേറ്റതായാണ് വിവരം.
അതേസമയം, പ്രകോപനം ഒന്നുമില്ലാതെയാണ് പോലീസ് ലാത്തിചാർജ് ആരംഭിച്ചതെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. ഗുണ്ടകളെയപോലെയാണ് പോലീസ് പെരുമാറിയതെന്നും കെഎസ്‌യു ആരോപിച്ചു. കെപിസിസി ഓഫീസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎയാണ് മാർച്ച് ഉൽഘാടനം ചെയ്‌തത്.
Most Read| അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും