ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്‌പിതി എന്നിവിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
അവശിഷ്‌ടങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു. 12 പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. 17 പേരെ രക്ഷപ്പെടുത്തി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ മുകേഷ് സിങ് പറഞ്ഞു.
പേമാരിയിൽ കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സൈന്യത്തെയും സംസ്‌ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.
അതിരാവിലെ അരുവിയിലൂടെ ജലം കുത്തിയൊലിച്ച് എത്തിയപ്പോൾ ഗ്രാമത്തിൽ ഉള്ളവരെല്ലാം തന്നെ നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് മരണ സംഖ്യ കൂടാൻ കാരണമെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ കൂട്ടിച്ചേർത്തു. ഒഴുകിപ്പോയ വീടുകളിൽ ഭൂരിഭാഗവും അരുവിയോട് ചേർന്നുള്ളവ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശിലെ കുളു, ലാഹോൾ- സ്‌പിതി ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരണപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്‌തു. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെയും ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്സിലെയും നാല് ഉദ്യോഗസ്‌ഥരും മരിച്ചവരിലും കാണാതായവരിലും ഉൾപ്പെടുന്നു.
Most Read: കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക് 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ
ടോസിങ് നുള്ളയിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് തൊഴിലാളികൾ താമസിച്ചിരുന്ന രണ്ട് കൂടാരങ്ങൾ ഒലിച്ചു പോയി. അഞ്ച് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്‌തതായി ഡെപ്യൂട്ടി കമ്മീഷണർ നീരജ് കുമാർ അറിയിച്ചു.
മരിച്ചവരിൽ ഒരു കശ്‌മീരി തൊഴിലാളിയുമുണ്ട്. കാണാതായവരെ കണ്ടെത്താൻ ബിആർഒ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരടങ്ങുന്ന സംഘം കഠിന ശ്രമത്തിലാണ്. ലഡാക്കിലും ഉത്തരാഖണ്ഡിലും ചെറിയ രീതിയിലുള്ള മേഘവിസ്‌ഫോടനങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
കശ്‌മീരിലെ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം നടന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശത്ത് മിന്നല്‍ പ്രളയവുമുണ്ടായി. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. താഴ്‌ന്ന പ്രദേശത്തുള്ള ആളുകളോട് ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: വാഹനം ഓടിക്കുമ്പോഴുള്ള ബ്ളൂടൂത്ത് ഉപയോഗം; സർക്കാരിനോട് വിശദീകരണം തേടി കോടതി