ആലപ്പുഴ: സംസ്‌ഥാനത്ത് ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ചേർത്ത വോട്ടുകളെ പറ്റിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻപും ഇത് ഉണ്ടായിട്ടുണ്ട്. എന്നാൽ, സംഘടിത നീക്കം നടന്നുവെന്ന ആക്ഷേപം ഉണ്ടായിട്ടില്ല.
ബിജെപിക്ക് രണ്ട് മണ്ഡലങ്ങളിൽ സ്‌ഥാനാർഥി ഇല്ലാത്തത് പ്രാദേശികമായി വോട്ട് നൽകാൻ പോകുന്നതിന്റെ സൂചനയാണെന്നും വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി ആരോപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ, മതരാഷ്‌ട്ര വാദത്തിന് എൽഡിഎഫ് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫ് മുന്നിൽ നിൽക്കും. സംഘപരിവാർ നീക്കങ്ങൾ ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്‌ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാനാണ് ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫ് ക്ഷയിക്കുകയാണ്. പല നേതാക്കൻമാരും ബിജെപിയിലേക്ക് പോകുന്നു. കെപിസിസിയുടെ വൈസ് പ്രസിഡണ്ട് റോസക്കുട്ടിയും കഴിഞ്ഞ ദിവസം പാർട്ടി വിട്ടു. മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് കെപിസിസി ആസ്‌ഥാനത്ത് തല മുണ്ഡനം ചെയ്യേണ്ടി വന്നു. അതേസമയം, എൽഡിഎഫ് പ്രചാരണ വേദികളിലേക്ക് സ്‌ത്രീകൾ ഒഴുകിയെത്തുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് പരസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി ചെന്നിത്തല