തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും സുരക്ഷിതത്വത്തിന് സംസ്‌ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും, അതിക്രമം ഉണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോൾ എന്നറിയപ്പെടുന്നത്.
വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുടെ മാതൃകയിലാണ് നമ്മുടെ സംസ്‌ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌കരിക്കുന്നത്. അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോളിൽ ഉള്ളതെന്നും മന്ത്രി വ്യക്‌തമാക്കി. കോഡ് ഗ്രേ പ്രോട്ടോകോൾ ശിൽപ്പശാല ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു മന്ത്രി.
അതിക്രമങ്ങൾ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്‌ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോൾ തയ്യാറാക്കുന്നത്. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെയും പോലീസിലേയും വിദഗ്‌ധർ പരിശോധിച്ചു കരടിൻമേലുള്ള ചർച്ചക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്‌തിപ്പെടുത്തി ഓർഡിനൻസ് ഇറക്കി. ഇതുകൂടാതെയാണ് കോഡ് ഗ്രേ പ്രോട്ടോകോൾ തയ്യാറാക്കി വരുന്നത്. ഇത് വലിയ രീതിയിൽ അതിക്രമങ്ങളെ തടയുകയും, ആരോഗ്യ പ്രവർത്തകർക്ക് മനോധൈര്യത്തോടു കൂടി ജോലി ചെയ്യുന്നതിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ‘അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത്’; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ