തിരുവനന്തപുരം: സംസ്‌ഥാനത്തെ എഞ്ചിനീയറിംഗ് ഉൾപ്പടെയുള്ള കോളേജുകൾ തിങ്കളാഴ്‌ച മുതൽ തുറന്നു പ്രവർത്തിക്കും. കോവിഡ് പ്രതിസന്ധി മൂലം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കലാലയങ്ങൾ തുറക്കാൻ പോകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
നിലവിൽ തീവ്രമഴയുടെ അന്തരീക്ഷം ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ടെന്നും എല്ലാ നിലയിലും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്‌ഥാപന മേധാവികളുടെ ജാഗ്രതയുണ്ടാവണമെന്നും മന്ത്രി വ്യക്‌തമാക്കി.
വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് കോവിഡ് ജാഗ്രതാ സമിതികളുടെ മേൽനോട്ടത്തിൽ സ്‌ഥാപന മേധാവികൾ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്‌കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം.
18 വയസ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാംഡോസിന് സമയമാകാത്തവരെയും ക്ളാസിൽ പ്രവേശിപ്പിക്കണം. എന്നാൽ, ഇവരുടെ വീടുകളിലെ 18 തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം; മന്ത്രി അറിയിച്ചു. എന്നാൽ വിമുഖതമൂലം വാക്‌സിനെടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കലാലയങ്ങളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ എന്തെങ്കിലും രോഗമുള്ളവരും ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്‌ച കാമ്പസുകളിൽ വരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
അതേസമയം സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും മുൻപ് നൽകിയ നിർദ്ദേശപ്രകാരം അതാത് സ്‌ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
Most Read: കോവിഡ്: കൂടുതല്‍ ഇളവുകളുമായി തമിഴ്‌നാട്; തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം