പാലക്കാട്: ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിന് കമ്മീഷൻ വാങ്ങുന്നതിനിടെ സപ്ളൈകോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പാലക്കാട് വടവന്നൂർ സപ്ളൈകോ മാവേലി സൂപ്പർ സ്‌റ്റോറിലെ അസി. സെയിൽസ്മാൻ മണികണ്‌ഠനാണ് പിടിയിലായത്. സ്വകാര്യ കമ്പനിയുടെ വിതരണക്കാരനിൽ നിന്ന് 1400 രൂപ കമ്മീഷൻ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പത്ത് ശതമാനം കമ്മീഷൻ നൽകിയില്ലെങ്കിൽ ബില്ല് ഒപ്പിട്ട് നൽകില്ലെന്നായിരുന്നു സപ്ളൈകോ ജീവനക്കാരന്റെ നിലപാട്. വനിതകളുടെ നേതൃത്വത്തിൽ കളമശേരി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചെറുകിട സംരംഭത്തിന്റെ പ്രതിനിധിയാണ് മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയ മസാല ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി മണികണ്‌ഠനെ സമീപിച്ചത്.
14,000 രൂപയിൽ താഴെ മാത്രം വില വരുന്ന സാധനമാണ് എടുത്തതെങ്കിലും പത്ത് ശതമാനം കമ്മീഷൻ വേണമെന്നായിരുന്നു മണികണ്‌ഠന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തവണയോളം മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് മണികണ്‌ഠനെ സമീപിച്ചെങ്കിലും ബില്ല് ഒപ്പിട്ട് നൽകില്ലെന്നാണ് മണികണ്‌ഠൻ പറഞ്ഞത്. 1400 രൂപ കമ്മീഷൻ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വിജിലൻസിൽ പരാതി നൽകിയത്.
Most Read: സംസ്‌ഥാനത്ത് അഞ്ച് ദിവസം കൂടി മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്