തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷ്, പത്‌മിനി തോമസ് അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
ഡിസിസി മുൻ ജനറൽ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയിൽ പ്രതിഷേധിച്ചും പാർട്ടിയിൽ അവഗണന നേരിടുന്നുവെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സന്തത സഹചാരിയായിരുന്നു സതീഷ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ആയിരുന്നു പത്‌മിനി തോമസ്. പത്‌മിനി തോമസിന്റെ രണ്ടു മക്കളും ബിജെപിയിൽ ചേർന്നു.
ഇവർക്ക് പുറമെ ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപി അംഗത്വം സ്വീകരിച്ചു. സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ടായ പത്‌മിനി തോമസിന് കെ കരുണാകരൻ, ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കെപിസിസിയുടെ കായിക വേദിയുടെ സംസ്‌ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥിയായി പത്‌മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.
പാർട്ടിയിൽ പുനഃസംഘടന നടന്നപ്പോഴൊക്കെ താൻ തഴയപ്പെട്ടതായി തമ്പാനൂർ സതീഷ് ആരോപിച്ചിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പുതിയ സെക്രട്ടറിമാരുടെ ലിസ്‌റ്റിലും പേരില്ലാത്തതിനാൽ അഭിപ്രായ വ്യത്യാസമുണ്ട്. കോൺഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച ഫണ്ട് കെപിസിസി പ്രസിഡണ്ട് ധൂർത്തടിക്കുകയാണ്. ഫണ്ട് എന്തിന് വിനിയോഗിക്കുന്നു എന്നുപോലും ആർക്കുമറിയില്ലെന്നും സതീഷ് പറഞ്ഞു.
Most Read| മാസപ്പടി; കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്