ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അവസാന മണിക്കൂറിലെ വിവരങ്ങൾ അനുസരിച്ചു സംസ്‌ഥാനത്ത് കോൺഗ്രസ് അധികാരം ഉറപ്പിച്ച മട്ടിലാണ്. ശക്‌തി കേന്ദ്രങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനാകാതെ ബിജെപി തകർന്നടിയുന്നതാണ് കാണുന്നത്. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ കനകപുരയിൽ വാൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. 46, 000 വോട്ടുകൾക്കാണ് വിജയം.
കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. എന്നാൽ, ബിജെപി വിട്ടു കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറിമറയുകയാണ്. ചിത്തപുർ നിയോജക മണ്ഡലത്തിൽ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക ഖാർഗെ വിജയിച്ചു. കോൺഗ്രസ് 131 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113ന് മുകളിലാണിത്. ബിജെപി 67 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
കർണാടകയിൽ ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടതിന് പിന്നാലെ, വിജയിക്കുന്ന സ്‌ഥാനാർഥികളെ തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് കോൺഗ്രസ്. ഇതിനായി തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ നേതൃത്വവുമായി കോൺഗ്രസ് ബന്ധപ്പെട്ടതായാണ് വിവരം. ജയിക്കുന്ന സ്‌ഥാനാർഥികളെ വൈകിട്ടോടെ ബെംഗളൂരുവിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനങ്ങളുടെ ജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കഠിനമായി പ്രയത്‌നിച്ചെങ്കിലും വിജയം നേടാനായില്ലെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്‌തമായി തിരിച്ചുവരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read: കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെ; ബിജെപി തകർന്നുവെന്ന് കെ മുരളീധരൻ