തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിനെതിരായ നിയമനത്തട്ടിപ്പ് കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആരോപണങ്ങൾക്ക് അധികം ആയുസുണ്ടാവില്ല. സൂത്രധാരനെ വളരെ പെട്ടെന്ന് തന്നെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്‌തികളുണ്ട്, മാദ്ധ്യമ സ്‌ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിപ കാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. തെറ്റില്ലാത്ത പ്രവർത്തനരീതിയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ആരോഗ്യമന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണ്’- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണക്കടത്തുണ്ടായി. ശക്‌തമായ നടപടി സ്വീകരിക്കാൻ സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു. സർക്കാർ പ്രതിക്കൂട്ടിലാക്കുന്ന അവസ്‌ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനക്കോട്ട കെട്ടി. എന്നിട്ടും സർക്കാരിന്റെ വിശ്വാസ്യത തകർക്കാനായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂരിൽ ഇന്ന് ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. നാല് ദിവസങ്ങളിലായി ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുംബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബൂത്ത് അടിസ്‌ഥാനത്തിലാണ് പരിപാടി. മണ്ഡലത്തിലെ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും. എംവി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുടുംബയോഗങ്ങൾക്കും ഇന്ന് തുടക്കമാകും.
Most Read| ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു