തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയിൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുമോയെന്ന് ഇന്ന് അറിയാനായേക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവർണർ ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. ഗവർണർ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും.
അതേസമയം, ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിനത് കനത്ത തിരിച്ചടിയാകും. സിപിഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.
ഭേദഗതി ഭരണഘടനക്ക് വിരുദ്ധമാണോ, രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള സുപ്രധാന കാര്യങ്ങളിലാണ് സർക്കാർ, ഗവർണർക്ക് വിശദീകരണം നൽകിയിരിക്കുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം അടുത്ത ദിവസംതന്നെ സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ലക്ഷദ്വീപ് സന്ദര്‍ശന തിരക്കിലായിരുന്ന ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
നിയമ വിദഗ്‌ധരുടെ അഭിപ്രായം പരിശോധിച്ചായിരിക്കും ഗവര്‍ണറുടെ തുടര്‍നടപടികള്‍. ഇദ്ദേഹത്തിന്റെ നിലപാട് സര്‍ക്കാരിന് വിരുദ്ധമായാൽ അതുണ്ടാക്കുന്ന പ്രത്യഘാതം ചെറുതായിരിക്കില്ല. സർക്കാരുമായി നിരന്തര പ്രശ്‌നത്തിൽ തുടരുന്ന ഗവർണറുടെ നിലപാട് ഭേദഗതി അനുകൂലികൾക്ക് ആകാംക്ഷയുടെ മുൾമുനയാണ് സമ്മാനിക്കുന്നത്.
നിലവിലെ ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന വിശദീകരണമാണ് സര്‍ക്കാര്‍ രേഖാമൂലം നല്‍കിയത്. നിയമ ഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന നിലപാടും സര്‍ക്കാര്‍ ഗവര്‍ണർക്ക് നൽകിയ വിശദീകരണത്തിൽ ഉണ്ട്. നിലവിലെ ലോകായുക്‌ത നിയമത്തിലെ, പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനയിലെ 164 അനുഛേദത്തിലേക്ക് കടന്നു കയറുന്നതാണെന്നും ഉള്ള വാദമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
Most Read: ഇന്ത്യൻ വിപണിയെ കുറിച്ച് ഗൂഗിൾ ആഴത്തിൽ ചിന്തിക്കുന്നു; സുന്ദർ പിച്ചൈ