തിരുവനന്തപുരം: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് ജനശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്‌ഥാന സർക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട സ്വർണക്കടത്ത്, ലഹരിമരുന്ന് കേസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ ഈ നടപടി.
അഴിമതിയെ കോൺഗ്രസ് ന്യായീകരിക്കുന്നില്ല. കുറ്റം ചെയ്‌തത് ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്‌തത് തീർത്തും രാഷ്‌ട്രീയ വൈരാഗ്യം മൂലമാണ്. മുഖ്യമന്ത്രിയുടെ ഇഷ്‌ടത്തിന് പ്രവർത്തിക്കുന്ന ഒരു ഏജൻസിയായി വിജിലൻസ് അധഃപതിച്ചിരിക്കുന്നു എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയുണ്ടായി എന്നു തെളിഞ്ഞിട്ടും സർക്കാർ ആ കമ്പനിയെ കരിമ്പട്ടികളിൽ പെടുത്തിയില്ലെന്ന് മാത്രമല്ല വീണ്ടും ആയിരം കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവർക്ക് തന്നെ നൽകുകയും ചെയ്‌തുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റിനെ രാഷ്‌ട്രീയപരവും നിയമപരവുമായി നേരിടാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം.
Related News: ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ്; രാഷ്‌ട്രീയവും നിയമപരവുമായി നേരിടുമെന്ന് ലീഗ്