മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും രാത്രികാല നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ തടയുന്നതിനും, ജനജീവിതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്‌ഞ നിലവിലുണ്ടാവുക.
നിബന്ധനകള്‍:
1. രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഒഴികെയുള്ള പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.
2. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്‌ഥലങ്ങളിലും സ്‌ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.
3. തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്‌ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും ഉപകരണങ്ങളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.
4. പകല്‍സമയത്തെ വിജയാഹ്ളാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
5. പത്ത് വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്‌ഥാനാർഥികള്‍ ഒഴികെയുള്ള വ്യക്‌തികളും വിജയാഹ്ളാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.
Read Also: വോട്ടെണ്ണൽ; കോഴിക്കോട് ജില്ലയിൽ 5 ഇടത്ത് നിരോധനാജ്‌ഞ