ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയതിന് വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എയിംസ് മേധാവിയുടെ പ്രസ്‌താവന.
ഭാരത് ബയോടെകും ഐസിഎംആറും സംയുക്‌തമായി നിർമ്മിച്ചെടുത്ത കോവാക്‌സിനും ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്‌ട്രാസനേകയും ചേർന്ന് വികസിപ്പിച്ച് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡിനും ഡിജിസിഐ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിൽ കോവിഷീൽഡായിരിക്കും രാജ്യത്ത് വരും ദിവസങ്ങളിൽ ഉപയോഗിക്കുകയെന്നും കോവാക്‌സിൻ തൽക്കാലത്തേക്ക് ഉപയോഗിക്കില്ലെന്നും ഗുലേറിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആദ്യത്തെ ഏതാനും ആഴ്‌ചകളിൽ കോവിഷീൽഡ് വാക്‌സിൻ ആയിരിക്കും വിതരണം ചെയ്യുക. നിലവിൽ കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസുകൾ വിതരണത്തിന് തയാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കും. വാക്‌സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാംഘട്ട പരീക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും വാക്‌സിൻ വിതരണത്തിന് ലഭ്യമാക്കുക, ഡോ ഗുലേറിയ വ്യക്‌തമാക്കി.
കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ വാക്‌സിന് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
അതേസമയം, അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച കോവിഷീൽഡ് വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കകളും വേണ്ടെന്ന് ഡിജിസിഐ മേധാവി ഡോ. വിഎസ് സോമാനി അറിയിച്ചു. ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് വാക്‌സിനുകൾക്ക് അനുമതി നൽകിയതെന്നും വാക്‌സിനുകൾ നൂറു ശതമാനവും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: ‘ആശങ്ക വേണ്ട, വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതം’; ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍