തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്‌ഥാനമായി കേരളം. സർക്കാർ കണക്ക് പ്രകാരം 42,579 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെ തുടർന്ന് ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്. കോവിഡ് കണക്കുകളിൽ ഉൾപ്പെടാതിരുന്ന മരണങ്ങൾ അപ്പീൽ വഴി സ്‌ഥിരീകരിച്ചതോടെയാണ് മരണനിരക്ക് ഉയർന്നത്.
സംസ്‌ഥാനത്ത് കോവിഡ് മരണം ആരോഗ്യവകുപ്പ് പൂഴ്‌ത്തി വെക്കുകയോ മരണം കോവിഡ് കണക്കിൽ ഉൾക്കൊള്ളിക്കാതെ ഒഴിവാക്കിയെന്നുമുള്ള പ്രതിപക്ഷ ആരോപണം ശരിവെക്കുകയാണ് പുതിയ റിപ്പോർട്. കേരളത്തിൽ കോവിഡ് ബാധിച്ചവരുടെയും അതിനെ തുടർന്ന് മരിച്ചവരുടെയും അനുപാതമായ കേസ് ഫാറ്റിലിറ്റി നിരക്ക് ഇതോടെ 0.81 ശതമാനമായി ഉയർന്നു. ആറുമാസം മുൻപ് 0.41 ശതമാനമായിരുന്നു. കേരളത്തിന്റെ കേസ് ഫാറ്റിലിറ്റി നിരക്ക്. 51 ലക്ഷം ആളുകൾക്കാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചത്.
അതിൽ ഇതുവരെ സ്‌ഥിരീകരിച്ച കണക്ക് പ്രകാരം 42,579 പേർ മരിക്കുകയും ചെയ്‌തു. ഇതോടെ മഹാരാഷ്‌ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള സംസ്‌ഥാനമായി കേരളം. 1.41 ലക്ഷം പേരാണ് മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 2.13 ശതമാനമാണ് ഇവിടുത്തെ സിഎഫ്‌ആർ.
സർക്കാർ കണക്കുകളിൽ ഉൾപ്പെടാതിരുന്ന 12826 മരണങ്ങളാണ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് ഒഴിവാക്കിയവർ, ജില്ലകളിൽ നിന്ന് റിപ്പോർട് ചെയ്‌തിട്ടും സംസ്‌ഥാന തലത്തിൽ ഒഴിവാക്കിയവർ, കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം ഉൾപ്പെടുത്തിയവർ എന്നിവരെയും ചേർത്ത് പട്ടിക വിപുലപ്പെടുത്തിയതോടെയാണ് ഇത്രയും മരണം കേരളത്തിൽ ഉണ്ടായത്. വ്യാപകമായി മരണം ഒഴിവാക്കുകയോ പൂഴ്‌ത്തിവെക്കുകയോ ചെയ്‌തുവെന്ന് പ്രതിപക്ഷം തുടക്കം മുതൽ ഉന്നയിച്ച ഇടുക്കി ഉൾപ്പടെയുള്ള ജില്ലകളിലും മരണനിരക്ക് ഉയർന്നു.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് റിപ്പോർട് ചെയ്‌തിട്ടും സംസ്‌ഥാനതലത്തിൽ അത്തരം കോവിഡ് മരണങ്ങൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷം കണക്കുകൾ സഹിതം ഉന്നയിച്ചിരുന്നു. 13000 മരണങ്ങൾ ഇത്തരത്തിൽ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ അടക്കം ഉന്നയിച്ചത്. എന്നാൽ, സർക്കാർ അതൊക്കെ നിഷേധിച്ചിരുന്നു.
സംസ്‌ഥാനത്ത് കൃത്യമായി കോവിഡ് മരണം റിപ്പോർട് ചെയ്യുന്നുണ്ടെന്നും കുറഞ്ഞ മരണനിരക്കാണ് സംസ്‌ഥാനത്തിന്റേതെന്നും സർക്കാരും ആരോഗ്യവകുപ്പും നിരന്തരം അവകാശപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണത്തിൽ സംസ്‌ഥാനം മികച്ച മാതൃകയെന്ന് ഉയർത്തി കാട്ടാൻ സംസ്‌ഥാനത്തെ കുറഞ്ഞ മരണനിരക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ആ വാദവും പൊളിഞ്ഞിരിക്കുകയാണ്.
Also Read: നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു