മുംബൈ : ധാരാവിയിൽ കോവിഡ് രണ്ടാം തരംഗ ഭീതി ഒഴിയുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് ധാരാവിയിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട് ചെയ്യാതിരുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മഹാരാഷ്‌ട്രയിലുള്ള ധാരാവി. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായപ്പോൾ ധാരാവിയിലും പ്രതിദിനം വലിയ കോവിഡ് കണക്കുകളാണ് പുറത്തു വന്നത്. എന്നാൽ നിലവിൽ തുടർച്ചയായി രണ്ടാം ദിവസവും ഒരാൾക്ക് പോലും കോവിഡ് ബാധിച്ചില്ലെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു.
ധാരാവിയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത് 6,861 ആളുകൾക്കാണ്. ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് ഇവിടെ കഴിയുന്നത്. പക്ഷേ കോവിഡ് വ്യാപനത്തെ പിടിച്ചു കെട്ടാൻ ധാരാവിയിലെ ജനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 11 പേരാണ് കോവിഡ് ബാധിച്ച് ധാരാവിയിൽ ചികിൽസയിൽ കഴിയുന്നത്. കോവിഡ് മരണത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോഴും ധാരാവിയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മഹാരാഷ്‌ട്രയിൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് 60,000ൽ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്‌ടമായപ്പോൾ, ധാരാവിയിൽ 47 പേർ മാത്രമാണ് കോവിഡിനെ തുടർന്ന് മരിച്ചത്. നിരീക്ഷണവും പരിശോധനയും കാര്യക്ഷമമാക്കിയും കോവിഡ് ബാധിതരെ ഉടൻ ഐസലേഷനിലേക്കു മാറ്റിയുമാണ് ധാരാവിയിൽ രോഗവ്യാപനം നിയന്ത്രിച്ചത്. കൂടാതെ വിവിധ രോഗങ്ങക്ക് ചികിൽസ തേടി എത്തുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനും ധാരാവിയിൽ ശ്രമങ്ങൾ നടന്നു.
നിലവിൽ കോവിഡ് ഭീതികൾ ഒഴിഞ്ഞ് സാധാരണ നിലയിലേക്ക് മാറുകയാണ് ധാരാവി. നാടുകളിലേക്ക് മടങ്ങിയ ആളുകളിൽ ഭൂരിഭാഗം പേരും ഇതിനോടകം തന്നെ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ പഴയ രീതിയിൽ കുടിൽവ്യവസായവും, കച്ചവടങ്ങളും വീണ്ടും സജീവമാകാനും തുടങ്ങിയിട്ടുണ്ട്.
Read also : ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ അർധരാത്രി മുതൽ